Thursday, February 18, 2010

അസിന്റെ അച്ഛന്‍



നിയമപരമായ മുന്നറിയിപ്പ് : ഈ കുറിപ്പിന്റെ ഉദ്ദേശ്യം അസിന്‍ എന്ന നടിയുടെ അഭിനയമികവ് വിശകലനം ചെയ്യലല്ല. മറിച്ച്, ഏതെങ്കിലും ഉയരങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍ മലയാളികള്‍ കാണിക്കുന്ന പൊങ്ങച്ചത്തിന്റെ മറ്റൊരു ഉദാഹരണം കൂടി അവതരിപ്പിക്കലാണ്. ഒപ്പം, വിഡ്ഢിവേഷം കെട്ടുന്ന ചില പത്രപ്രവര്‍ത്തകരെ പരിചയപ്പെടലും.
'പ്രൈഡ് ഓഫ് കേരള 'ആയി അടുത്തിടെ അസിനെ തിരഞ്ഞെടുക്കുകയുണ്ടായി. എന്നാല്‍, അസിന്‍ തന്നെ പലപ്പോഴായി പറഞ്ഞ വിവരങ്ങള്‍ വച്ചുനോക്കിയാല്‍ അവരുടെ പിതാവ് ജോസഫ് തോട്ടുങ്കലിനെ 'വണ്ടര്‍ ഓഫ് കേരള 'എന്നു പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. തന്റെ പിതാവിന്റെ മഹത്വം വിവരിക്കാന്‍ ഇതുവരെയായി മൂന്നു കഥകള്‍ അസിന്‍ അവതരിപ്പിച്ചു കഴിഞ്ഞു.
രംഗം ഒന്ന്: സി.ബി.ഐ.ഓഫീസറായ അച്ഛന്‍.
2001ല്‍ സത്യന്‍ അന്തിക്കാടിന്റെ 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക 'എന്ന സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ അസിന്‍ രംഗത്തെത്തുന്നു. തുടര്‍ന്ന് ഏതാനും സിനിമാപ്രസിദ്ധീകരണങ്ങളില്‍ വന്ന അസിന്റെ അഭിമുഖങ്ങളിലാണ് അച്ഛന്‍ സി.ബി.ഐ.ഓഫീസറായി വേഷമിട്ടത്. ഒട്ടേറെ കേസുകളില്‍ സി.ബി.ഐ.പഴികേട്ട കാലമായിരുന്നു അത്. അതുകൊണ്ടു തന്നെ പുള്ളിക്കാരന്‍ സി.ബി.ഐ.യിലാണെന്ന് നമ്മള്‍ പബ്ലിക്കും വിശ്വസിച്ചുപോയി. ക്ഷമി, ക്ഷമി....
രംഗം രണ്ട്: ബിസിനസുകാരനായ അച്ഛന്‍
തെലുങ്കിലും, തമിഴിലും ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടായതോടെ അസിന്‍ പിതാവിനെ സി.ബി.ഐ.യില്‍ നിന്നും രാജിവെപ്പിച്ചെന്നു തോന്നുന്നു. പിന്നീട് അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. പകരം ബിസിനസുകാരനാക്കി. ഒരു പക്ഷേ മലയാളി പത്രക്കാരെക്കാള്‍ വിവരമുള്ള തെലുങ്കനും, തമിഴനും ഏതു സി.ബി.ഐ., ഏതു യൂണിറ്റ് എന്നൊക്കെ ചോദിച്ചാല്‍ കുടുങ്ങും എന്നതുകൊണ്ടു കൂടിയാവണം ഈ മാറ്റം. വിക്കിപ്പീഡിയയില്‍ അസിനെക്കുറിച്ചുള്ള കുറിപ്പില്‍ അപ്പനെക്കുറിച്ച് പറയുന്നതിപ്രകാരം- Her father, Joseph Thottumkal originally from Thodupuzha, managed several businesses and was considered a prominent entrepreneur before he stopped managing his businesses and decided to manage his daughter's acting career instead. എന്റമ്മോ, ഇങ്ങനെയൊരു ബിസിനസുകാരനെപ്പറ്റി കേരളത്തിലാരും കേട്ടിട്ടില്ല. മാത്രമല്ല ഇത്രയും വലിയൊരു ബിസിനസ് സാമ്രാജ്യം ഒരു ദിവസംകൊണ്ട് വേണ്ടാന്നുവെച്ച് മകള്‍ക്കൊപ്പം വണ്ടി കയറണമെങ്കില്‍ അത് തട്ടുകട, ഉന്തുവണ്ടിയില്‍ കടലക്കച്ചവടം എന്നിവയില്‍ ഒന്നാവാനേ തരമുള്ളു. വളരെ അടുത്ത് ഒരു മലയാളം സിനിമാ വാരികയില്‍ വന്ന അസിന്റെ ഇന്റര്‍വ്യൂവിനൊപ്പം വിവരദോഷിയായ ലേഖകന്‍ വിക്കീപ്പീഡിയയിലെ മേല്‍പ്പറഞ്ഞ ഭാഗം അതേപടി വിവര്‍ത്തനം ചെയ്തു നല്‍കിയിരിക്കുന്നു. മറ്റൊരു ഇന്റര്‍വ്യൂവില്‍, കേവലം പതിനഞ്ചുവയസുമാത്രം പ്രായമുള്ളപ്പോള്‍ ബിസിനസ് നടത്തി റിക്കോര്‍ഡിട്ടതായും പറയുന്നു. പതിനഞ്ചുവയസില്‍ കൊച്ചിയില്‍ ഒരു പെണ്‍കുട്ടിക്ക് നടത്താന്‍ പറ്റുന്ന ബിസിനസ് മറൈന്‍ ഡ്രൈവില്‍ വറുത്തകടല വില്‍ക്കല്‍ മാത്രം ആവാനേ തരമുള്ളു. പടച്ചവനേ, എന്തിനൊക്കെയാണ് ഈ രാജ്യത്ത് റിക്കോര്‍ഡുകളുള്ളത്.
രംഗം മൂന്ന്: എണ്ണിയാല്‍ തീരാത്ത ഡിഗ്രികളുള്ള അച്ഛന്‍
പ്രമുഖ മലയാളപത്രത്തില്‍ ഒരു മാസം മുന്‍പു വന്ന ഇന്റര്‍വ്യൂവിലാണ് അച്ഛന്റെ ഡിഗ്രികളുടെ നീളം അസിന്‍ വിവരിക്കുന്നത്. അച്ഛന്റെ പേരിനെക്കാള്‍ ഡിഗ്രികള്‍ക്കു നീളമുണ്ടത്രേ. അതു ശരിയാണ് SSLC-September Pass, Pre-Degree English-Supplementary Pass എന്നൊക്കെ നീട്ടി എഴുതിയാല്‍ Joseph Thottumkal എന്നതിനേക്കാള്‍ നീളം ഉറപ്പായും ഉണ്ടാവും. അതേ അഭിമുഖത്തില്‍ പത്രപ്രവര്‍ത്തകന്റെ വിവരക്കേടും തെളിഞ്ഞു കാണാം- അസിന്റെ ഐ.എ.എസ്.മോഹം എന്തായി എന്നു ചോദ്യം. ഡിഗ്രി പൂര്‍ത്തിയാക്കാത്ത ഒരാളോടു ചോദിക്കാന്‍ പറ്റിയ ചോദ്യം തന്നെ അണ്ണാ ഇത്. അപ്പോള്‍ സുന്ദരിയുടെ മറുപടിയാണ് 'അച്ഛന്റെ ഡിഗ്രികളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ ഞാന്‍ ഐ.എ.എസിന് പോകുമെന്നാണ് എല്ലാവരും കരുതിയത് '. ഞങ്ങളുടെ അടുത്ത വീട്ടിലെ രാഘവന്‍ ചേട്ടന്‍ മൂന്നാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളു, അങ്ങനെ നോക്കിയാല്‍ അങ്ങേരുടെ മകന്‍ ബിനു നാലാം ക്ലാസിനപ്പുറം പോകില്ല എന്നു പറയുന്ന അതേ യുക്തി.
എന്തായാലും ഇങ്ങനെ ഒരു മലയാളി ഉള്ളപ്പോള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞ് ആദരിക്കാന്‍ കഴിയാത്ത നമ്മള്‍ കേരളീയര്‍ മഠയന്‍മാര്‍ തന്നെ. 'ഉദയനാണ് താരം 'എന്ന സിനിമയില്‍ ശ്രീനിവാസനെക്കൊണ്ട് 'ഐ.എ.എസ് പരീക്ഷയുടെ തലേന്ന് Flu പിടിച്ചു കിടന്ന എന്നെ നോക്കി എന്റെ മോന്റെ ഐ.എ.എസ്. പോയെഎന്നു കരഞ്ഞ ഡാഡി ' എന്നു പറയിച്ച റോഷന്‍ ആന്‍ഡ്രൂസെ താങ്കളുടെ ദീര്‍ഘദര്‍ശിത്വത്തിന് നമോവാകം.

Friday, September 18, 2009

അമ്മിണിക്കുട്ടിയുടെ അസാധ്യയാത്ര സാഹിത്യ രഹസ്യങ്ങളിലൂടെ

കൊഞ്ഞണംകോട്‌: കിളിത്തട്ടുകളിക്ക്‌ അവധി കൊടുത്ത്‌ അമ്മിണിക്കുട്ടി എന്ന പന്ത്രണ്ടുകാരി 'പുരനിര്‍മ്മാണം' എന്ന സാഹിത്യസിദ്ധാന്തം വിവരിക്കുമ്പോള്‍ വാടാപ്പുറംവാവ അവാര്‍ഡ്‌ നേടിയ എഴുത്തുകാര്‍ പോലും തലചൊറിയും. കാരണം,ഷേക്‌സ്‌പിയറുടെ നാടകസിദ്ധാന്തവും, കാളിദാസന്റെ കാവ്യഭാവനയും തമ്മിലടിക്കുന്ന ഈ നൂതനസിദ്ധാന്തം സാഹിത്യലോകത്തിന്‌ ഒരു അന്താളിപ്പാണ്‌. കോംഗോയിലെ ആദിവാസികള്‍ക്കു മാത്രം പങ്കെടുക്കാന്‍ കഴിയുന്ന സാഹിത്യപ്രതിഭാ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്‌ ഈ കുന്നംകുളത്തുകാരി. നായവളര്‍ത്തല്‍ കേന്ദ്രങ്ങളുടെ വരെ അംഗീകാരം നേടിയ അതുല്യ പ്രതിഭയാണ്‌ അമ്മിണിക്കുട്ടി. അഞ്ചാംക്ലാസിലാണ്‌ പഠിക്കുന്നതെങ്കിലും, അമ്മിണിക്കുട്ടിയുടെ അസാധ്യ പ്രതിഭ പരിഗണിച്ച്‌, വീട്ടിനടുത്തുള്ള ' പ്രതിഭ പാരലല്‍ കോളേജ്‌ ' അവള്‍ക്ക്‌ പരീക്ഷകള്‍ എല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്‌.
ഷേക്‌സ്‌പിയര്‍ക്കും, കാളിദാസനും മറുഭാഷ്യം ഇപ്പോള്‍ ചമയ്‌ക്കുകയാണ്‌ അമ്മിണിക്കുട്ടി. അതുകൊണ്ടുതന്നെ, അവസാനരംഗത്തില്‍ കൊല്ലുന്നതിനുപകരം ഡെസ്‌ഡിമോണയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന ഒഥെല്ലോയും, തന്റെ ഉടുതുണിയും കീറി രക്ഷപ്പെട്ട നളനെ ഉപേക്ഷിച്ച്‌ യോഗ്യരായ ആണുങ്ങളെ കെട്ടുന്ന ദമയന്തിയും അണിനിരക്കുന്ന കാവ്യങ്ങള്‍ നമുക്ക്‌ ഉടന്‍ പ്രതീക്ഷിക്കാം. ഈ ആശയങ്ങളെല്ലാം സമന്വയിപ്പിച്ച്‌,' അബ്‌സല്യൂട്ട്‌ തിയറി ഓഫ്‌ നത്തിങ്‌നെസ്‌ ' എന്ന ദുരൂഹ സിദ്ധാന്തം അമ്മിണിക്കുട്ടി ഇപ്പോള്‍ തയാറാക്കി വരികയാണ്‌.
ബുര്‍ക്കിനോഫാസയിലെ ഒരു നായ വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ മെയിലാണ്‌ അമ്മിണിക്കുട്ടി മുന്‍ഷി ബിരുദം നേടിയത്‌. ഇവിടെ 13 നാഴിക നീളുന്ന അന്താക്ഷരി, ദഫ്‌മുട്ട്‌, കോല്‍ക്കളി, കടങ്കഥ, സിനിമാപ്പേരു പറഞ്ഞുകളി എന്നിവയെ നേരിട്ടായിരുന്നു ബിരുദം അടിച്ചെടുക്കല്‍. ഈ ദിവസങ്ങളില്‍ ഒരു ലോക്കല്‍ സ്‌കൂളിന്റെ കഞ്ഞിപ്പുരയില്‍ കിടന്നുറങ്ങിയിരുന്ന അമ്മിണിക്കുട്ടി, ഉച്ചയ്‌ക്ക്‌ കഞ്ഞി തിളയ്‌ക്കുന്ന ശബ്ദം കേട്ടാണ്‌ ഞെട്ടിയുണര്‍ന്നിരുന്നത്‌. ഇവിടെ വച്ച്‌ എങ്ങനെ വായിച്ചാലും മനസിലാവാത്ത മൂന്ന്‌ കാവ്യങ്ങള്‍ അമ്മിണിക്കുട്ടി രചിച്ചു. ലോകത്തിലെ വായിക്കാന്‍ കൊള്ളാവുന്ന കൃതികളില്‍ നിന്നും ചുരണ്ടിയെടുത്ത ഭാഗങ്ങള്‍ ചേര്‍ത്ത്‌ രൂപം കൊടുക്കാന്‍ ഉദ്ദേശിക്കുന്ന 500 പുസ്‌തകങ്ങളുടെ രചനയിലും അമ്മിണിക്കുട്ടി പങ്കാളിയാണ്‌.
മന്ദംപാറ സ്വദേശി കുഞ്ഞുമോന്റെയും, ലീലയുടെയും രണ്ടാമത്തെ മകളായ അമ്മിണിക്കുട്ടിക്ക്‌ സാഹിത്യരോഗം നഴ്‌സറിയില്‍ പഠിക്കുമ്പോഴെ ഉള്ളതാണ്‌. കുഞ്ഞുന്നാളില്‍ അമ്മിണിക്കുട്ടി കാറുമ്പോള്‍ ക്ലാസിക്കല്‍ കൃതികള്‍ ഓര്‍മ്മ വരുമായിരുന്നുവെന്ന്‌ അമ്മ ലീല സാക്ഷ്യപ്പെടുത്തുന്നു. അന്ന്‌ പത്താംക്ലാസില്‍ മൂന്നാം തവണ പരീക്ഷക്കൊരുങ്ങിയിരുന്ന ചേച്ചിയുടെ കീറിയ പുസ്‌തകങ്ങളാണ്‌ വായനക്കെടുത്തത്‌. കുമാരനാശാനോടായിരുന്നു താത്‌പര്യം. അതു പിന്നെ നീലമ്പേരൂര്‍ മധുസൂധനനോടായി. അദ്ദേഹത്തിന്റെ എല്ലാ കൃതികളും വാങ്ങിക്കൂട്ടി. തനിക്ക്‌ മലയാളം അത്രയ്‌ക്കു വായിക്കാനറിയില്ലെന്നു തുറന്നു പറയുമ്പോഴും നീലമ്പൂരിന്റെ കാവ്യഭാഷയില്‍ ഒട്ടേറെ തിരുത്തലുകള്‍ വേണ്ടതല്ലേയെന്നും അമ്മിണിക്കുട്ടി തന്നോടുതന്നെ ചോദിക്കുന്നു.
കവിത സ്ഥിരമല്ല. അത്‌ നാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ കവിതയെ ഇതിനപ്പുറമുള്ള കവിതകളില്‍ നിന്നും വേര്‍തിരിക്കുന്നത്‌ കവിതയുടെ ഒരു അതിരാണ്‌. ഏറ്റവും ശക്തനായ കെടാമംഗലം സദാനന്ദനു പോലും ഇതിനപ്പുറം ഒന്നുമില്ല. ഇതിനെയൊക്കെ വിവരിക്കുന്ന ഒരു കാവ്യസിദ്ധാന്തമാണ്‌ അമ്മിണിക്കുട്ടിയുടെ മറ്റൊരു പദ്ധതി.
അക്ഷരാര്‍ത്ഥത്തില്‍ പാഞ്ഞുനടക്കുകയാണ്‌ അമ്മിണിക്കുട്ടി. മാലദ്വീപിലും, ഘാനയിലും, ഐവറികോസ്‌റ്റിലും, കോസ്‌റ്റാറിക്കയിലും പോകണമെന്നുമുണ്ട്‌. മലയാളത്തിലെ ചില മൂരാച്ചി പത്രാധിപന്‍മാര്‍ തിരിച്ചയയ്‌ച്ചെങ്കിലും, വ്യാഴവട്ടം മാസികയില്‍ തന്റെ പ്രബന്ധം ഉടന്‍ പ്രത്യക്ഷപ്പെടുമെന്ന്‌ അമ്മിണിക്കുട്ടി ആശിക്കുന്നു.